അക്കിത്തം : കവിതയിൽ വെളിച്ചം നിറച്ച ഇതിഹാസം-ഡോ.സന്തോഷ്‌ വള്ളിക്കാട്

 അക്കിത്തം : കവിതയിൽ വെളിച്ചം നിറച്ച ഇതിഹാസം

 

ഡോ.സന്തോഷ്‌ വള്ളിക്കാട്

 

 മലയാള കവിതയിലെ ആധുനികത ആരംഭിക്കുന്നത് 1952ല്‍ പ്രസിദ്ധീകരിച്ച അക്കിത്തത്തിന്‍റെ  ഇരുപതാം നൂറ്റാണ്ടിന്‍റെ  ഇതിഹാസം എന്ന ഖണ്ഡവ്യത്തിലൂടെയാണ്. മനുഷ്യനന്മയുള്ള വിശ്വാസമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 

 

ഒരു കണ്ണീർക്കണം മറ്റു

ള്ളവർക്കായി ഞാൻ പൊഴിക്കവേ 

ഉദിക്കയാണന്നാത്മാവി

ലായിരം  സൗരമണ്ഡലം

എന്ന്‍ പരോപകാര പ്രണവമായ ജീവിതത്തിന്‍റെ സൗരമണ്ഡലം കാട്ടിത്തരാനും 

 

ഒരു പുഞ്ചിരി ഞാൻ മറ്റു

ള്ളവർക്കായി ചെലവാക്കവെ

 ഹൃദയത്തിലുലാവുന്നു 

നിത്യനിർമല പൗർണമി

എന്ന്‍ ഹൃദയവിശുദ്ധിയുടെ നിലാകുളിരും കവിതയിൽ പ്രതിഫലിപ്പിച്ച അക്കിത്തം ആശയവൈപുല്യം  കൊണ്ടും രചനാശൈലി കൊണ്ടും ആവിഷ്കാരലാളിത്യം കൊണ്ടും മലയാളകവിതയുടെ നിറസാന്നിധ്യമായിരുന്നു. 

 

മാറുന്ന കാലത്തിന്‍റെ  പൊരുത്തംകെട്ട കാഴ്ചകളോട് കലഹിക്കുകയും സ്വന്തം ഇച്ഛാശക്തിയുടെയും ലോകവീക്ഷണത്തിന്‍റെയും പിൻബലത്തിൽ വിശകലനം ചെയ്യുകയും ചെയ്യുന്നു അക്കിത്തം.   കണ്ണീരും ചിരിയും ഒരേ സത്യദർശനത്തിന്‍റെ സ്നേഹാനുഭവങ്ങളാണെന്ന് കാട്ടിത്തരുകയായിരുന്നു അദ്ദേഹം. 

 

 കേരളീയ നവോദ്ധാനത്തിന്‍റെ  പരമമായ മാനവിക വികാസത്തിന്‍റെ ചരിത്ര ഘട്ടത്തിലാണ് അക്കിത്തം ജീവിച്ചത് എന്നൊരു പ്രത്യേകതയുണ്ട്. വി.ടി.ഭാട്ടതിരിപ്പടിനെ ഗുരുവായിക്കണ്ട്ബ്രാഹ്മണ കുടുംബത്തിന്‍റെ യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തീർന്നു അദ്ദേഹം. 

 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത്  മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചെകൂര്‍ മനയ്ക്കല്‍ പാർവതി അന്തർജനത്തിന്‍റെയും മകനായി അക്കിത്തം അച്യുതന്‍ നമ്പൂതിരി ജനിച്ചു.  ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ് . 1946 മുതൽ മൂന്നുകൊല്ലം ഉണ്ണി നമ്പൂതിരിയുടെ പ്രസാധകൻ ആയി സമുദായ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.  യോഗക്ഷേമം, മംഗളോദയം  തുടങ്ങിയവയുടെ പത്രാധിപരായും പ്രവർത്തിച്ചു.  1956 മുതൽ കോഴിക്കോട് ആകാശവാണിയില്‍  സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ല്‍ തൃശൂർ ആകാശവാണിയിൽ എഡിറ്ററായി. 1985ല്‍ ആകാശവാണിയിൽ നിന്ന് വിരമിച്ചു. 

 

അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളികള്‍, മനസാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പട്ടുകള്‍, വെണ്ണക്കല്ലിന്‍റെ കഥ, ബലി ദര്‍ശനം, അനശ്വരന്‍റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, സഞ്ചാരികള്‍  തുടങ്ങിയ കവിതാസമാഹാരങ്ങളും, സാഗരസംഗീതം, ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും , കിളിക്കൊഞ്ചല്‍, ഉണ്ണിക്കിനാവുകള്‍, ഒരുകുല മുന്തിരിങ്ങ  തുടങ്ങിയ ബാലസാഹിത്യ കൃതികളും, അവതാളങ്ങള്‍, കടമ്പിന്‍ പൂക്കള്‍  തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും, ഈ ഏടത്തി നുണെ പറയൂ എന്ന നാടകവും സമാവര്‍ത്തനം, ഉപനയനം തുടങ്ങിയ ലേഖന സമാഹാരങ്ങളും ഉൾപ്പെട്ടതാണ് അക്കിത്തത്തിന്‍റെ രചനാലോകം. ബലിദർശനം എന്ന കവിതാസമാഹാരത്തിന് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാർഡും  1973ല്‍ കേന്ദ്ര സാഹിത്യ അക്കാദമി   അവാർഡും ലഭിച്ചു. നിമിഷക്ഷേത്രത്തിന് ഓടക്കുഴൽ അവാർഡും ലഭിക്കുകയുണ്ടായി.  2019 ലെ ജ്ഞാനപീഠം അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 

 

മനുഷ്യനെയും പ്രകൃതിയെയും ഒരേമനസ്സോടെ നോക്കി കാണുന്നവയാണ് അക്കിത്തത്തിന്‍റെ കവിതകൾ.  നന്മയെ നശിപ്പിക്കുന്ന തിന്മകളെ കുറിച്ചുള്ള ആകുലതകൾ കവിതയിൽ ഉടനീളം ഉണ്ട്.മാനുഷിക ബന്ധങ്ങളില്‍ സംഭവിച്ച വിള്ളലുകള്‍ കവിയെ  അസ്വസ്ഥനാക്കുന്നു. സ്വന്തം ദുഖങ്ങളെ ആത്മീയ കാഴ്ച്ചപ്പാടില്‍  വ്യാഖ്യാനിക്കാൻ പലേടത്തും  ശ്രമിക്കുന്നുണ്ട്. പട്ടിണിയുടെ തീവ്രത വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്  നോക്കൂ..

 നിരത്തിൽ കാക്ക കൊത്തുന്നു 

ചത്ത പെണ്ണിന്‍റെ കണ്ണുകള്‍ 

മുലചപ്പി വലിക്കുന്നു 

നരവര്‍ഗ്ഗ നാവാതിഥി

നഗരത്തിന്‍റെ പൊള്ളയായ അവസ്ഥയുടെ തീവ്രമായ ആവിഷ്കാരവുമാണിത്.  

ഏറ്റവും ശാന്താത്മാവായ കവിയാണ് അക്കിത്തം. അദ്ദേഹത്തെപ്പോലെ സ്ഥിരധീരനായ ഒരു കവിയ്ക്കല്ലാതെ  ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം എഴുതാൻ കഴിയില്ലഎന്ന് സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്. 

 

അരിവെപ്പോന്‍റെ  തീയില്‍ ചെ-

ന്നീയാമ്പാറ്റ പതിക്കയാല്‍ 

പിറ്റേന്നിടവഴിക്കുണ്ടില്‍ 

കാണ്മൂ ശിശുശവങ്ങളെ 

കരഞ്ഞു ചൊന്നേന്‍ ഞാനന്നു

 ഭാവി പൌരരോടിങ്ങനെ 

വെളിച്ചം ദുഃഖമാണുണ്ണീ 

തമസ്സല്ലോ സുഖപ്രദം 

 

ജീവിതത്തിന്‍റെ  എല്ലാ തുറകളിലുമെത്തുന്ന മുതലാളിത്തിന്‍റെ  ക്രൂരമായ ആധിപത്യ സ്വഭാവത്തിന്‍റെ തിരിച്ചറിവാണ് കവിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

പൊള്ളോപൊരുളോ  പറഞ്ഞു

ഞാനെന്ന 

ഭള്ളനിക്കിപ്പൊള്മില്ലൊരു 

ലേശവും

 

ഇതായിരുന്നു അക്കിത്തം.  അദ്ദേഹത്തിൻറെ കവിതയുടെ ലാളിത്യവും. 

 

 എന്‍റെയല്ലെന്‍റെയല്ലല്ലി

കൊമ്പനാനകൾ

എന്‍റെയല്ലെന്‍റെയല്ലല്ലി

മഹാക്ഷേത്രവും മക്കളേ

 ഭൂമിയെ വീതം വെച്ച്വെച്ച് സ്വന്തമാക്കുന്നവരോട്, എല്ലാം എന്‍റെതാണെന്ന് അഹങ്കരിക്കുന്നവരോട് കവി അവതരിപ്പിക്കുന്ന കാഴ്ചപ്പാടാണിത്.

 

 മുൻഗാമികളിൽ ഇടശ്ശേരിയുടെ കാവ്യ സങ്കല്പമാണ് അക്കിത്തത്തിന്‍റെ കാവ്യ ദർശനത്തിന് അടിസ്ഥാനം.  മനുഷ്യ സ്നേഹനിർഭരമാണ്  രണ്ട് കവികളുടെയും കാവ്യബോധം. ഇത് എതിര്‍പ്പിന്‍റെ രൂപത്തില്‍  ഇടശ്ശേരിയും നിഷേധത്തിന്‍റെ  സ്വരത്തില്‍  അക്കിത്തവും അവതരിപ്പിച്ചു.

 

 മനുഷ്യനെയും സാഹിത്യത്തെയും പറ്റിയുള്ള തന്‍റെ  ദർശനങ്ങൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്‍റെയും  പിൻബലത്തിൽ അവതരിപ്പിക്കാൻ കവി തയ്യാറല്ല.  മുതലാളിത്തത്തിന്‍റെ  മത്സരങ്ങൾ, അലറുന്ന യന്ത്രങ്ങൾ, ഉപഭോഗസംസ്കാരം തുടങ്ങിയ സാംസ്കാരിക ജീർണതയിലാണ് മനുഷ്യനെ കണ്ടെത്താൻ അക്കിത്തം പരിശ്രമിക്കുന്നത്.  ഭാരതത്തിന്‍റെ  സാംസ്കാരിക പൈതൃകത്തോട്ശക്തമായ കൂറും അടുപ്പവും കവി പുലര്‍ത്തുന്നുണ്ട്. മഹിഷാസുരമർദ്ദിനിയുടെ കഥ, ബലിദർശനം തുടങ്ങിയ കവിതകളിൽ പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ  സംഘർഷങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഫ്യുഡലിസത്തിന്‍റെ  തകർച്ചയ്ക്കുശേഷം നമ്പൂതിരി സമുദായം ഉള്‍ക്കൊള്ളുന്ന ജന്മിവര്‍ഗ്ഗ സമൂഹം  അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും ആണ്പണ്ടത്തെ മേൽശാന്തിയില്‍ വിഷയമാക്കുന്നത്.  കവിതയിൽ സംഭവവും മിത്തും  തമ്മിലുള്ള കാലികവും  കാലാതീതവുമായ ബന്ധത്തെ ഉദാഹരിക്കുന്ന കവിതയാണ്വെണ്ണക്കല്ലിന്‍റെ കഥ’.  സ്വന്തം ആത്മാവ് പണയം വെക്കേണ്ടി വന്ന ഒരു ഗായകൻ തകർന്നടിഞ്ഞ അഭിലാഷങ്ങളുടെ കൂമ്പാരമായി മാറുന്ന കഥ തന്മയത്തത്തോടെ ആവിഷ്കരിക്കുന്നു. വാടാത്ത താമരയും കെടാത്ത സൂര്യനും’  മനുഷ്യന്‍റെ ഉല്‍പ്പത്തിയെപ്പറ്റിയുള്ള  സാധാരണക്കാരുടെ വിശ്വാസവും ഹിന്ദു ക്രൈസ്തവ ഇസ്ലാം  മതങ്ങൾ നൽകുന്ന സൂചനകളും അടങ്ങിയതാണ്. ഭോഗാലസനായ  മനുഷ്യൻ ആസക്തിക്കുവേണ്ടി  ചൂഷണം ചെയ്തതിന്‍റെ ദൈന്യതയും തകര്‍ന്നടിയപ്പെട്ട മഹാസംസ്ക്കാരത്തിന്‍റെ  ചിത്രവുമാണ്കരതലാമലകത്തിൽ. 

 

 പ്രത്യക്ഷത്തിൽ പരുക്കനായ ഒരു കാവ്യ ശൈലിയാണ് അക്കിത്തത്തിന്‍റെത്.  പറയാനുള്ളത് ഒതുക്കി പറയുകയും സത്യത്തെ പരുഷമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.  നിലവിലുള്ള വ്യവസ്ഥകളിലെ പൊള്ളത്തരവും  ജീവിതരീതികളിലെ മടുപ്പും ക്ഷുദ്രതയും ഭൂതകാല വസന്ത  സ്വപ്നങ്ങളിലേക്ക് കവിയെ കൊണ്ടെത്തിക്കുന്നതായി കാണാം. ഇതില്‍ ഒന്നിനെയും അദ്ദേഹം പുകഴ്ത്തുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ല. 

 

 മലയാള സാഹിത്യത്തിന് അമ്പതോളം കൃതികള്‍ സമ്മാനിച്ച അക്കിത്തത്തിന്  സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.  എനിക്കു വേണ്ട വേണ്ട കല്ലും കവിണിയുംഎന്ന് ഇടശ്ശേരിയുംവാളല്ലെൻ സമരായുധംഎന്ന് വയലാറുംതോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകൾ ഉരുക്കിവാർത്തെടുക്കാവൂ  ബലമുള്ള കപ്പലുകൾ  എന്ന് അക്കിത്തവും എഴുതിയതിലെ രക്തരഹിത വിപ്ലവവും  ആദർശ മാനവികതയുടെ സ്വാധീനവും  എന്നും നിലനിൽക്കുന്നതാണ്. 

 

പാരിസ്ഥിതിക അവബോധവുമായി ബന്ധപ്പെട്ട അക്കിത്തത്തിന്‍റെ ദർശനത്തിൽ സൂക്ഷ്മ രാഷ്ട്രീയത്തിന്‍റെ  ചില സ്ഫുലിംഗങ്ങൾ കാണാം. 

മുറുകിയ മുഷ്ടിയുലര്‍ന്നു ചെടിയുടെ 

മുറുവലിലെന്‍ കരള്‍ വിലയിപ്പു

 എന്ന്  ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിൽ ഇത് സാക്ഷ്യപ്പെടുത്തുന്നു.  

എങ്ങുപോയ് ബാല്യത്തിലെന്‍റെ 

 കൈവെള്ളയിൽ തങ്ങിയ 

സ്പർശമണികൾ

 എന്ന്‍  സാംസ്കാരിക അധിനിവേശത്തിന്‍റെ  ശക്തിയെ പ്രതിരോധിക്കുന്നുണ്ട് അക്കിത്തം.കുട്ടപ്പന്‍  എന്ന കോമരത്തിൽ  ദൈവത്തിന്‍റെ പ്രതിരൂപമായ കോമരത്തിന്‍റെ ജീവിത ദുഃഖങ്ങളെ പറ്റി അക്കിത്തം  പറയുന്നുണ്ട്.

 

 മണ്ണോടു ചേരാറായി കാലം

 മടിയിലൊരൊറ്റ കാശില്ല

 എന്തിനു വേണ്ടി ജീവിച്ചു ഞാ

നെന്നതിനുത്തരമില്ലല്ലോ

 കോവിലിലുണ്ടോരൊരുമ്പെട്ടവൾ; അവള്‍ 

തൂമിടുമെന്നില്‍ കാരുണ്യം 

എന്നു ധരിച്ചു കണ്ണുമിഴിച്ചീ

ലെന്നുടെ നേരെ കൂത്തിച്ചി

 

 അപരന്‍റെ  ദുഃഖത്തെക്കുറിച്ചുള്ള കരുതൽ മാനവികതയുടെ ഉച്ചത്തിലുള്ള പ്രഘോഷണമാണ്.

 

 സ്വയം പ്രതിരോധം തേടുന്നതാണ് അക്കിത്തത്തിന്‍റെ കവിതകൾ. സത്യത്തിനും സ്നേഹത്തിനും  വേണ്ടിയാണ് ഈ പ്രതിരോധം തീർക്കല്‍.  ഏഴാം വയസ്സിൽ കവിത എഴുതി  തുടങ്ങിയ അക്കിത്തം ഇരുപത്തിയൊന്നാം വയസ്സിൽദേശസേവികഎന്ന ആദ്യപുസ്തകം തൊട്ട് സമൂഹത്തെ ആപല്‍ക്കരമാം വിധം  ബാധിച്ച മൂല്യനിരാസത്തിനെതിരെയാണ് എഴുതിയത്. അങ്ങനെ  മലയാളകവിതയിൽ ആധുനികതയുടെയും മാനവികതയുടെയും  വെളിച്ചം നിറച്ച ഇതിഹാസമായി  മാറി മഹാകവി അക്കിത്തം.  

 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kottakkal- A cultural legend

Dr.Santhosh Vallikkad